പത്തനംതിട്ട: ഭാര്യയെ സംശയിച്ച് ഗൃഹനാഥൻ വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന രജനിക്കും ഇളയ മകനും പൊള്ളലേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റു. തീകൊളുത്തിയ ശേഷം രക്ഷപ്പെട്ട ഭർത്താവ് സിജുവിനെ പൊലീസ് പിടികൂടി.
രജനിയുടെയും സിജുവിന്റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി ഉറങ്ങാൻ കിടന്നതിനു പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് തീപടരുന്നത് കണ്ടത്. എന്നാൽ സിജുവിനെ കാണാനില്ലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഇയാളുടെ കൈയിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തിയതാകാം എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വീടിന്റെ ഒരു ഭാഗം തീപിടിച്ചു. ഭാര്യയോടുള്ള സംശയത്തിന്റെ പേരിലാണ് സിജോ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു.



