കൊച്ചി : പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശിയായ 16 വയസുകാരന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പള്ളുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.മങ്കാമഠം ലൈനിൽ താമസിക്കുന്ന സഹോദരങ്ങളായ തഴേപ്പറമ്പിൽ ആൽഫിൻ ആന്റണി (24) റെൻഫിൻ ആന്റണി (21) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
വിദ്യാർഥിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ലഹരിക്ക് അടിമയാക്കിയ ശേഷം ഇതുപയോഗിക്കുന്ന കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ പേരിൽ വിദ്യാർഥിക്ക് ദോഹോപദ്രവവും ഏൽക്കേണ്ടി വന്നു. വീട്ടിൽ നിന്ന് സ്വർണം എടുത്തു കൊണ്ടുവരണമെന്നും ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വീട്ടുകാരെ അറിയിക്കുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി.തുടർന്ന് വിദ്യാർത്ഥി അമ്മയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണപാദസരം വീട്ടിൽനിന്നും എടുക്കുകയും തുടർന്ന് പ്രതികൾ കൈക്കലാക്കുകയുമായിരുന്നു.
വിദ്യാർഥി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ലഹരി കച്ചവടത്തിന് പണം സ്വരൂപിക്കുന്നതിന് വേണ്ടിയാകാം പ്രതികള്‍ വിദ്യാർഥിയുടെ മാതാവിന്റെ ആഭരണം കൈക്കലാക്കിയത് എന്നാണ് പൊലീസ് നിഗമനം.



