കോട്ടയത്തെ ദമ്പതികളുടെ മരണം: മൃതദേഹങ്ങളുടെ കഴുത്തിനും ശരീരത്തിലും മുറിപ്പാടുകൾ,

പൊൻകുന്നം ( കോട്ടയം)∙ ചെങ്ങന്നൂർ ബുധനൂർ എണ്ണയ്ക്കാട് ചാത്തേൽ സാജൻ മാത്യു (34), ഭാര്യ പൊൻകുന്നം 19–ാം മൈൽ ചെന്നാക്കുന്ന് കറുകോടിയിൽ അനുഷ (29) എന്നിവരെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇവർ താമസിക്കുന്ന പൊൻകുന്നം പഴയചന്തയിലെ വീട്ടിലാണു സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന മകളെ വീട്ടിൽത്തന്നെ സുരക്ഷിതയായി കണ്ടെത്തി.

കിടപ്പുമുറിയിൽ കഴുത്തിനും ശരീരത്തിലും മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് അനുഷയെ കൊലപ്പെടുത്തിയശേഷം സാജൻ സ്വയം കഴുത്തിൽ മുറിവേൽപിച്ച് ജീവനൊടുക്കിയതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുനില വീടിന്റെ മുകൾനിലയിൽ ഇവർ വാടകയ്ക്കു താമസത്തിനെത്തിയിട്ട് 7 ദിവസമേ ആയിട്ടുള്ളൂ. ഇതേ നിലയിൽത്തന്നെ മറ്റൊരു കുടുംബവും താമസിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി വീട്ടി‍ൽനിന്നു വഴക്കിന്റെ ശബ്ദം കേട്ടിരുന്നു.

തുടർന്ന്, തൊട്ടടുത്ത മുറിയിൽ വാടകയ്ക്കു താമസിക്കുന്നവരും വീട്ടുടമ പാപ്പച്ചനും രാത്രി ഇവരെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുകൾനിലയിലെ വീട്ടിലെത്തിയെങ്കിലും വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇവരെ ഇവിടെ വാടകയ്ക്കു താമസിക്കാൻ കൊണ്ടുവന്ന ഇടനിലക്കാരനെ വീട്ടുടമ വിവരം അറിയിക്കുകയും ചെയ്തു.ഇന്നലെ രാവിലെ ഇടനിലക്കാരൻ സ്ഥലത്തെത്തി വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ പൊലീസിൽ അറിയിച്ചു. പൊലീസ് നിർദേശപ്രകാരം മറ്റൊരു താക്കോൽ ഉപയോഗിച്ചു വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

കറുതോടിയിൽ എൽസമ്മ–തങ്കച്ചൻ ദമ്പതികളുടെ മകളാണ് അനുഷ. സാജനുമായിട്ടുള്ളത് അനുഷയുടെ രണ്ടാം വിവാഹമാണ്. ആദ്യബന്ധത്തിലെ മകൾ (10 വയസ്സ്) അനുഷയുടെ വീട്ടിലാണു താമസം.

Leave a Comment