തിരുവനന്തപുരം: മഹാകുംഭമേളയ്ക്കിടെ സാമൂഹികമാദ്ധ്യമങ്ങളിൽ താരമായ ‘മൊണാലിസ’ എന്ന ഇൻഡോർ സ്വദേശിയായ മോനി ഭോസ്ലെ കാമുകനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. കാമുകൻ ഫർമാൻ ഖാനൊപ്പമാണ് യുവതി എത്തിയത്. ഒന്നരവർഷം മുൻപ് ഫേസ്ബുക്കിലൂടെ തുടങ്ങിയ പ്രണയത്തിന് വീട്ടുകാർ എതിർത്തതിനെ തുടർന്ന് സുരക്ഷിതമായ ഇടമെന്ന നിലയിൽ ഇരുവരും കേരളത്തിലേക്ക് അഭയം തേടുകയായിരുന്നു.
മധ്യപ്രദേശ് ഇൻഡോർ സ്വദേശിയാണ് മോനി. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും എന്നാൽ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മോനി പൊലീസിനോട് വെളിപ്പെട്ടുത്തി. പൂവാറിൽ സിനിമ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് താരം കാമുകനൊപ്പം സ്റ്റേഷനിലെത്തിയത്. യുവതിയുടെ പരാതിയെത്തുടർന്ന് പിതാവ് ജയ് സിംഗ് ഭോസ്ലെ തമ്പാനൂർ പൊലസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണിയ്ക്ക് 18 വയസ് പൂർത്തിയായതിനാൽ ആർക്കൊപ്പം ജീവിക്കണമെന്ന തീരുമാനിക്കാനുള്ള നിയമപരമായ അവകാശം ഉണ്ടെന്നും പൊലീസ് വീട്ടുകാരെ ബോദ്ധ്യപ്പെടുത്തി. പിന്നാലെ യുവതി കാമുകനൊപ്പം പോകുകയായിരുന്നു.



