തിരുവനന്തപുരം: വാണിജ്യത്തിനുള്ള പാചകവിതരണ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ടെക്‌നോപാർക്കിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. ഹോട്ടലുകൾ, ഹോസ്‌റ്റലുകൾ എന്നിവ അടച്ചിടാനുള്ള നീക്കം ജീവനക്കാരെയും ബാധിക്കും. ഒരാഴ്‌ചയായി വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണം പൂർണമായും നിലച്ചിരിക്കുകയാണെന്ന് സ്ഥാപന ഉടമകൾ പറയുന്നു. ആശുപത്രികളിലേക്ക് വേണ്ടി മാത്രമാണ് കമ്പനികൾ സിലിണ്ടറുകൾ നൽകുന്നതെന്ന് ഏജൻസികളും വ്യക്തമാക്കുന്നു.ടെക്‌നോപാർക്കിനകത്തെ കഫ്‌ടീരിയകൾ പലതും അടച്ചുതുടങ്ങി. കമ്പനികൾ കഫ്‌ടീരിയകളുടെ എണ്ണം കുറച്ചു. ഭൂരിഭാഗം റസ്റ്ററന്റുകളും ഹോട്ടലുകളും അടയ്‌ക്കേണ്ട സ്ഥിതിയിലാണ്. ഇത് ടെക്‌നോപാർക്കിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കുമെന്നാണ് ആശങ്ക. കമ്പനികളിൽ പല ഷിഫ്‌റ്റുകളിലായി 24 മണിക്കൂറും ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്.
ഇവരിൽ അധികം പേരും ആശ്രയിക്കുന്നത് പാർക്കിനുള്ളിലെതന്നെ റസ്റ്റോറന്റുകളെയാണ്. ഇത് അടച്ചിടുന്നതോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകേണ്ട അവസ്ഥയിലേക്കാണ് സ്ഥിതി മാറുന്നതെന്ന് അധികൃതർ പറയുന്നു.



