കൊച്ചി: അങ്കമാലി മോണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ ഓടിച്ച ഡോ. സിറിയക് പി. ജോർജിനെ പിടികൂടി. വാഗമൺ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒളിവിൽ കഴിയവേ, വാഗമൺ പോലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടയിലാണ് സിറിയക് പിടിയിലായത്.
പതിവ് പരിശോധനയ്ക്കിടെ ഇയാളെ കണ്ടതോടെ സംശയം തോന്നി. തുടർന്ന് കൂടുതൽ പരിശോധനകളും ചോദ്യംചെയ്യലും നടത്തിയതോടെ സിറിയക് പി. ജോർജ് ആണ് ഇതെന്ന് പോലീസ് മനസ്സിലാക്കി. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഉടൻതന്നെ അങ്കമാലി പോലീസിന് കമാറും.
കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന കാർ ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തു.



