തിരുവനന്തപുരം: ഈ സർക്കാരിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച രാവിലെ ഒമ്പതിന് മന്ത്രി കെ. എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിട്ടും തനതുവരുമാനം വർധിപ്പിച്ചതിനാലാണ് കേരളം മുന്നോട്ടുപോയതെന്നും സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കാനുള്ള സമീപനമായിരിക്കും ബജറ്റിലുണ്ടാവുകയെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലോട്ടറി, മദ്യം, മോട്ടോർവാഹന നികുതി എന്നീ വരുമാനങ്ങളെ മാത്രം ആശ്രയിച്ചുള്ളതല്ല സംസ്ഥാനത്തിന്റെ സമ്പദ്ഘടന. ചെറിയ തുക സെസ് ഏർപ്പെടുത്തിയതൊഴിച്ചാൽ അഞ്ചുവർഷമായി മദ്യത്തിന്റെ വിലകൂട്ടിയിട്ടില്ല. ലോട്ടറിയിൽനിന്നുള്ള വരുമാനം മൂന്നുശതമാനംപോലുമില്ല. കേന്ദ്രസർക്കാർ മോട്ടോർവാഹന നികുതി കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
തനതുവരുമാനം ഒരുലക്ഷം കോടിയിലേറെ രൂപ വർധിപ്പിക്കാനായി. സാമ്പത്തികപ്രതിസന്ധിയിൽ ട്രഷറി അടച്ചുപൂട്ടുമെന്ന ആശങ്ക ഉയർന്നെങ്കിലും അതുണ്ടായില്ല. അടിസ്ഥാന സൗകര്യവികസനം, തൊഴിൽ, ശാസ്ത്ര ഗവേഷണം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ മുന്നോട്ടുപോകാനാണ് ശ്രമം. സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം. തൊഴിലെടുക്കാൻപറ്റുന്ന ഇടമാണ് കേരളമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. പ്രവാസിപണം കാര്യക്ഷമമായി വിനിയോഗിക്കാനും വയോജനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള ക്ഷേമപദ്ധതികൾക്കും സർക്കാർ ഊന്നൽ നൽകുമെന്നും മാധ്യമങ്ങളുമായുള്ള പ്രീ-ബജറ്റ് ചർച്ചയിൽ മന്ത്രി കൂട്ടിച്ചേർത്തു.



