കൊല്ലം: കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്.
സമൂഹത്തിൽ സ്പർധയുണ്ടാക്കി കലഹം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇരവിപുരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് കമ്മിറ്റി ബുധനാഴ്ച വൈകീട്ട് ആറിന് പള്ളിമുക്ക് മുതൽ വെണ്ടർമുക്ക് വരെ നടത്തിയ ജാഥയിൽ പങ്കെടുത്ത ചിന്ത ജെറോം, അഭിമന്യു, ഷബീർ, ആസിഫ്, റഫീക്ക് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 50 പേർക്കുമെതിരെയാണ് കേസ്.കൊല്ലുർവിള കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റിയാസുദീൻ റാവുത്തർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൈകാൽവെട്ടും തട്ടും എന്നും മറ്റും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും പള്ളിമുക്കിൽ കൊല്ലൂർവിള കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നും പരാതിയിലുണ്ട്.



