തമിഴ്നാട് ചലച്ചിത്ര പുരസ്കാരം: മഞ്ജു, നയൻതാര, അപർണ, കീർത്തി, ലിജോ മോൾ എന്നിവർ മികച്ച നടിമാർ

ചെന്നൈ: തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള സിനിമകൾക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മാനഗരം (2016), അരം (2017), പരിയേറും പെരുമാൾ (2018), അസുരൻ (2019) കൂഴങ്കൽ (2020), ജയ്ഭീം (2021), കാർക്കി(2022) എന്നിവയാണ് മികച്ച ചിത്രങ്ങൾ. വിജയ് സേതുപതി, കാർത്തി, ധനുഷ്, പാർഥിപൻ, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് മികച്ച നടന്മാർ.

പുരസ്കാരം നേടിയ നടിമാരിൽ കൂടുതലും മലയാളികളാണ്. കീർത്തി സുരേഷ്, നയൻതാര, ജ്യോതിക, മഞ്ജുവാര്യർ, അപർണ ബാലമുരളി, ലിജോ മോൾ ജോസ്, സായി പല്ലവി എന്നിവർക്കാണ് മികച്ച നടിമാർക്കുള്ള പുരസ്കാരം.ലോകേഷ് കനകരാജ്, പുഷ്‌കർ ഗായത്രി, മാരി സെൽവരാജ്, പാർഥിപൻ, സുധ കൊങ്കര, ടി.എസ്. ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവരാണ് മികച്ച സംവിധായകർ. മധുമിത, ഉർവശി, ദേവദർശിനി, കോവൈ സരള, ഇന്ദ്രജ ശങ്കർ എന്നിവർക്ക് മികച്ച ഹാസ്യ നടിമാർക്കുള്ള പുരസ്കാരം ലഭിച്ചു.

മികച്ച സിനിമയ്ക്ക് രണ്ടു ലക്ഷം രൂപയും രണ്ടാമത്തെ സിനിമയ്ക്ക് ഒരു ലക്ഷവുമാണ് പുരസ്കാര തുക. മികച്ച നടീനടൻമാർക്ക് ഒരു പവൻ വീതമുള്ള സ്വർണ മെഡൽ പുരസ്കരമായി നൽകും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള മികച്ച സിനിമയ്ക്ക് 1.25 ലക്ഷം രൂപയും നൽകും.ഫെബ്രുവരി 13 -ന് ചെന്നൈയിലെ കലൈവാണർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്കാരങ്ങൾ സമ്മാനിക്കും.

Leave a Comment