തമിഴ് നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്‌യോട് ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ നോട്ടീസ് അയക്കുകയും അന്നേ ദിവസം തന്നെ വാദം കേൾക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഗൗരവമേറിയ ആരോപണങ്ങളാണ് ഹർജിയിൽ സംഗീത വിജയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
തന്റെ ഭർത്താവായ വിജയ്ക്ക് 2021 ഏപ്രിൽ മുതൽ ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഹർജിയിൽ സംഗീത ആരോപിക്കുന്നു. ഇത് തനിക്ക് വൈകാരികമായ വേദനയും മാനസിക വിഷമവുമുണ്ടാക്കി. മറ്റൊരു ബന്ധത്തിലേർപ്പെട്ടതിലൂടെ വിജയ് വിവാഹജീവിതത്തിൽ വിശ്വാസവഞ്ചന നടത്തി. താൻ അറിഞ്ഞപ്പോൾ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകി. എന്നാൽ വിജയ് വീണ്ടും ബന്ധം തുടരുകയും ഇത് തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നു.
പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് താൻ ശ്രമിച്ചത്. എന്നാൽ ഒരുതരത്തിലും ഇത് പരിഹരിക്കാൻ കഴിഞ്ഞില്ല. എങ്കിലും കുട്ടികളുടെ പഠനവും അവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഈ വിഷയം താൻ വിട്ടുകളയുകയായിരുന്നുവെന്നും സംഗീത പറയുന്നു.വിജയ് നടിയുടെ കൂടെ തുടർച്ചയായി വിദേശയാത്രകൾ നടത്തി. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകപോലും ചെയ്തു. നടിയുടെ ഈ വ്യാപകമായി പ്രചരിക്കുകയും തനിക്കും കുട്ടികൾക്കും മാനഹാനി ഉണ്ടാക്കുകയും ചെയ്തു. നടിയുമായുള്ള ബന്ധം വിജയ് തുടരുന്നത് തനിക്കും കുട്ടികൾക്കും കടുത്ത നാണക്കേടും വേദനയുമാണ് ഉണ്ടാക്കിയതെന്നും സംഗീത ഹർജിയിൽ പറഞ്ഞു.
ജനങ്ങളുടെ ഇടയിൽ സംസാരവിഷയമാകാതെ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായി അഭിഭാഷകർ മുഖേനെ പലതവണ രഹസ്യമായി വിജയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതോടെ തനിക്ക് വിവാഹമോചന ഹർജിയുമായി കോടതിയെ സമീപിക്കുകയല്ലാതെ വേറെ വഴിയില്ലാതായി. വിജയ്‌യുടെ വരുമാനത്തിനും അനുസൃതമായി സ്ഥിരമായ ജീവനാംശവും വിവാഹശേഷം വിജയ്‌ക്കൊപ്പം താമസിച്ച വീട്ടിൽ തുടർന്നും താമസിക്കാനുള്ള അവകാശവും വേണമെന്നും സംഗീത ഹർജിയിൽ ആവശ്യപ്പെട്ടു.



