തൃശൂർ: ഗുരുവായൂരില്‍ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. ഗുരുവായൂർ ഇരിങ്ങപ്പുറം പുതുവീട്ടിൽ ഷിഹാബിന്റെ ഭാര്യ ജുമൈലയെയാണ് (50) വ്യാഴാഴ്ച പുലർച്ചെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം തീപ്പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം മൃതദേഹം സംസ്കരിച്ചു.
സംസ്കാരശേഷമാണ് ജുമൈലയുടെ ആത്മഹത്യാക്കുറിപ്പ് ബന്ധുക്കൾക്ക് ലഭിച്ചത്. പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഒരു കൊല്ലം മുമ്പ് നാട്ടുകാരിയായ ഒരു സ്ത്രീയില്‍ നിന്നും ജുമൈല അമ്പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. മാസം പതിനായിരം വച്ച് എട്ടുമാസത്തോളം മടക്കി നല്‍കി. രണ്ട് മാസമായി പണം നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പലിശക്കാരി ഭീഷണിപ്പെടുത്തിയെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുടുംബത്തിന്റെ പരാതി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.



